Sports
മാഡ്രിഡ്: ഉറുഗ്വെക്കാരന് ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ ഹാട്രിക്കിലൂടെ റയല്‍ മാഡ്രിഡ് 3-0ന് മാഞ്ചസ്റ്റര്‍ സിറ്റിയെ മറിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറിലായിരുന്നു റയല്‍ മാഡ്രിഡിന്റെ മിന്നും ജയം.
എല്‍ ഫാല്‍ക്കണ്‍ എന്ന വിളിപ്പേരുള്ള വാല്‍വെര്‍ഡെ 20, 27, 42 മിനിറ്റുകളില്‍ പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ വല കുലുക്കി. ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ കരിയറിലെ ആദ്യ ഹാട്രിക്കാണ്.
» മെസിക്ക് ഒപ്പം വാൽവെർഡെ «
യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഉറുഗ്വെന്‍ താരമെന്ന നേട്ടവും വാല്‍വെര്‍ഡെ സ്വന്തമാക്കി. എഫ്സി ബാഴ്സലോണയുടെ മുന്‍താരമായ ലയണല്‍ മെസിക്കുശേഷം ചാമ്പ്യന്‍സ് ലീഗില്‍, ഒരു ഇംഗ്ലീഷ് ക്ലബ്ബിനെതിരേ ആദ്യ പകുതിയില്‍ ഹാട്രിക്ക് നേടുന്ന കളിക്കാരനാണ് വാല്‍വെര്‍ഡെ. 2010ല്‍ ആഴ്സണല്‍ എഫ്സിക്ക് എതിരേയായിരുന്നു മെസിയുടെ ആദ്യപകുതിയിലെ ഹാട്രിക്ക്.
ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ റയല്‍ മാഡ്രിഡിനായി ഹാട്രിക്ക് സ്വന്തമാക്കുന്ന അഞ്ചാമനാണ് വാല്‍വെര്‍ഡെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (3), കരിം ബെന്‍സെമ (2), റൊണാള്‍ഡോ, കിലിയന്‍ എംബപ്പെ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
» പിഎസ്ജി 5-2 ചെല്‍സി «
അവസാന മിനിറ്റുകളിലെ ഗോളിലൂടെ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ഹോം ഗ്രൗണ്ടില്‍വച്ച് 5-2ന് ഇംഗ്ലീഷ് ക്ലബ് ചെല്‍സി എഫ്സിയെ കീഴടക്കി ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ഖ്വിച ക്വാരത്സ്ഖേലിയ (86, 90+4), വിറ്റിഞ്ഞ (74) എന്നിവരായിരുന്നു അവസാന 25 മിനിറ്റിനുള്ളില്‍ ഫ്രഞ്ച് ക്ലബ്ബിന് ആധികാരിക ജയമൊരുക്കിയത്. ബ്രാഡ്ലി ബര്‍കോള (10), ഉസ്മാന് ഡെംബെലെ (40) എന്നിവര്‍ ആദ്യപകുതിയില്‍ പിഎസ്ജിക്കായി ഗോള്‍ നേടി. മാലൊ ഗസ്റ്റോ (28), എന്‍സോ ഫെര്‍ണാണ്ടസ് (57) എന്നിവര്‍ ചെല്‍സിക്കായും വലകുലുക്കി.
» മിന്നിത്തിളങ്ങി ബോഡോ «
നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംന്റിന്റെ അത്യുജ്വല യാത്ര തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയെയും ഇന്റര്‍ മിലാനെയുമെല്ലാം ഈ സീസണില്‍ പരാജയപ്പെടുത്തിയ ഗ്ലിംന്റ്, ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ 3-0നു പോര്‍ച്ചുഗലില്‍നിന്നുള്ള സ്പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു.
മറ്റൊരു മത്സരത്തില്‍ ജര്‍മനിയില്‍നിന്നുള്ള ബയേര്‍ ലെവര്കൂസെനും ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സിയും 1-1 സമനിലയില്‍ പിരിഞ്ഞു.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം.
പ്രീക്വാര്‍ട്ടര്‍ റൗണ്ടിലെ ഗ്ലാമര്‍ പോരാട്ടമായ റയല്‍ മാഡ്രിഡ് x മാഞ്ചസ്റ്റര്‍ സിറ്റി കൊമ്പുകോര്‍ക്കല്‍ നാളെ രാത്രിയില്‍ നടക്കും. എഫ്സി ബാഴ്സലോണ, എഫ്സി ബയേണ്‍ മ്യൂണിക്, ആഴ്സണല്‍ എഫ്സി, ലിവര്‍പൂള്‍ എഫ്സി ടീമുകള്‍ ഈ രാത്രി ഇറങ്ങും.
എവേ പോരാട്ടത്തില്‍ ലിവര്‍പൂളിന്റെ എതിരാളി തുര്‍ക്കിയില്‍നിന്നുള്ള ഗലറ്റ്സറെയാണ്. ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡാണ് ബാഴ്സലോണയുടെ എതിരാളികള്‍. ഇറ്റലിയില്‍നിന്നുള്ള അറ്റ്ലാന്റയാണ് ബയേണിനെ നേരിടുന്നത്.
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് നാളെ രാത്രിയില്‍ ഇറങ്ങും. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയാണ് പിഎസ്ജിയുടെ എതിരാളികള്‍.
Sports
മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നിലൂടെ നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംന്റ് 2025-26 സീസണ് പ്രീക്വാര്‍ട്ടറില്‍.
നിലവിലെ ഫൈനലിസ്റ്റുകളും ഇറ്റാലിയന്‍ കരുത്തരുമായ ഇന്റര്‍ മിലാനെ രണ്ടാം പാദ പ്ലേ ഓഫിലും (2-1) കീഴടക്കിയാണ് ബോഡോ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ബോഡോ ഗ്ലിംന്റ് 3-1ന്റെ ജയം നേടിയിരുന്നു. ഇതോടെ പ്ലേ ഓഫിന്റെ ഇരുപാദങ്ങളിലുമായി 5-2ന്റെ ആധികാരിക ജയത്തോടെ നോര്‍വീജിയന്‍ ക്ലബ് പ്രീക്വാര്‍ട്ടര്‍ ബുക്ക് ചെയ്തു.
ചരിത്ര പ്രീക്വാര്‍ട്ടര്‍
ചരിത്രത്തില്‍ ആദ്യമായാണ് ബോഡോ ഗ്ലിംന്റ് ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഇന്റര്‍ മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോയില്‍ നടന്ന രണ്ടാം പാദ പ്ലേ ഓഫിന്റെ ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ല.
ഇന്റര്‍ ആരാധകരുടെ ശബ്ദം നിലപ്പിച്ച് ജെന്‍സ് പീറ്റര്‍ ഹൗജും (58), ഹാക്കോണ്‍ എവ്ജെനും (72) ബോഡോ ഗ്ലിംന്റിന് 2-0ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍, 76-ാം മിനിറ്റില്‍ അലസാന്‍ഡ്രോ ബാസ്റ്റോണിയിലൂടെ ഇന്റര്‍ മിലാന് ഒരു ഗോള്‍ മടക്കി ആശ്വാസം കണ്ടെത്തി.
Sports
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫിന്റെ രണ്ടാം പാദത്തിൽ ഇംഗ്ലീഷ് കരുത്തരായ ന്യൂകാസിലിന് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അസർബൈജാനി ക്ലബായ കാരാബാഗ് എഫ്കെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ചൊവ്വാഴ്ചത്തെ മത്സരത്തിൽ സാൻട്രോ ടൊണാലി, ജോയ്ലിന്റൺ, സ്വെൻ ബോട്ട്മാൻ എന്നിവരാണ് ന്യൂകാസിലിന് വേണ്ടി ഗോളുകൾ നേടിയത്. കാമിലൊ ഡ്യൂരനും എൽവിൻ കാഫർഗുളിയേവുമാണ് കാരാബാഗിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
ഇരു പാദങ്ങളിലുമായി ന്യൂകാസിൽ 9-3 ന് പ്ലേഓഫ് സ്വന്തമാക്കി. പ്ലേഓഫ് വിജയത്തോടെ ന്യൂകാസിൽ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന അവസാന 16 ടീമുകളിൽ ഒന്നായി.
Sports
മഡ്രിഡ്: റയൽ മഡ്രിഡ് താരം വിനീഷ്യസിനു നേരേ വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബെൻഫിക്കയുടെ ജിയാൻലുക്ക പ്രെസ്റ്റിയാനിക്കു സസ്പെൻഷൻ.
അർജന്റീനക്കാരനായ പ്രെസ്റ്റിയാനി തനിക്കുനേരേ വംശീയാധിക്ഷേപം നടത്തിയെന്നു വിനീഷ്യസ്് റഫറിക്കു പരാതി നൽകിയിരുന്നു.
യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ പ്ലേ ഓഫ് ആദ്യപാദ മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം.
താൻ നിരപരാധിയാണെന്ന നിലപാടിലായിരുന്നു പ്രെസ്റ്റിയാനി. എന്നാൽ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ പ്രെസ്റ്റിയാനിയ്ക്ക് ഒരു മത്സരത്തിൽ വിലക്ക് പ്രഖ്യാപിച്ചു.
Sports
ലിവര്‍പൂള്‍: ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലയുമായി ലിവര്‍പൂള്‍ എഫ്സി മുഖ്യപരിശീലകന്‍ അര്‍നെ സ്ലോട്ട് ചര്‍ച്ച നടത്തി. ലിവര്‍പൂളിന്റെ താരമായ സല, സ്ലോട്ടുമായുള്ള അകല്ച്ചയെത്തുടര്ന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാന് എതിരായ എവേ പോരാട്ടത്തിനുള്ള ടീമില്‍നിന്ന് പുറത്തായിരുന്നു.
മോശം ഫോമിലുള്ള സലയെ സ്ലോട്ട് ലിവര്‍പൂളിന്റെ ചില മത്സരങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നു. തന്നെ ബസിനടയില്‍ തള്ളിയെന്ന പരാമര്‍ശത്തോടെയാണ് ടീമില്‍നിന്നുള്ള ഒഴിവാക്കലിനോട് സല പ്രത്യക്ഷ പ്രതിഷേധം നടത്തിയത്.
സലയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. സല ലിവര്‍പൂള്‍ വിടേണ്ട സാഹചര്യമില്ലെന്നാണ് സ്ലോട്ട് ആവര്‍ത്തിക്കുന്നത്. ഏതായാലും ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണിന് എതിരേ ലിവര്‍പൂള്‍ എങ്ങനെ ഇറങ്ങുമെന്നതിനെക്കുറിച്ച് സലയുമായി ചര്‍ച്ച നടത്തിയെന്ന് സ്ലോട്ട് അറിയിച്ചു. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം തയാറായില്ല.
2017 മുതല്‍ സല ലിവര്പൂളിലുണ്ട്. ഇറ്റാലിയന്‍ ക്ലബ്ബായ എഎസ് റോമയില്നിന്നാണ് സല എത്തിയത്. ലിവര്‍പൂളിനായി 420 മത്സരങ്ങളില്‍നിന്ന് 250 ഗോള്‍ നേടിയിട്ടുണ്ട്.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി റയലിനെ വീഴ്ത്തിയത്.
നിക്കോ ഒറെയ്ലിയും എർലിംഗ് ഹാളണ്ടും ആണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. റോഡ്രിഗോയാണ് സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലെ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തെത്തി. 13 പോയിന്റാണ് സിറ്റിക്കുള്ളത്. 12 പോയിന്റുള്ള റയൽ ഏഴാമതാണുള്ളത്.
Sports
മിലാന്: മുഹമ്മദ് സലയെ ഒഴിവാക്കി മിലാനില്‍ എത്തിയ അര്‍നെ സ്ലോട്ടിന്റെ ലിവര്‍പൂള്‍ എഫ്സിക്കു യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ എവേ ജയം.
നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാനെ 88-ാം മിനിറ്റിലെ പെനാല്റ്റിഗോളിലൂടെ ലിവര്‍പൂള്‍ 1-0നു കീഴടക്കി. ലിവര്‍പൂളിനായി സ്ഥിരം പെനാല്‍റ്റി എടുക്കുന്ന സലയുടെ അഭാവത്തില്‍ ഡൊമിനിക് സോബോസ്ലായ് ആയിരുന്നു കിക്കെടുത്തതും ഗോള്‍ നേടിയതും.
സല പരസ്യമായി വിമര്‍ശിച്ചതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കി സ്ലോട്ട് ലിവര്‍പൂളിലെ ഇറക്കിയത്. 2025-26 ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ നാലാം ജയമാണ്. 12 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഇത്രയും പോയിന്റുള്ള ഇന്റര്‍ അഞ്ചാം സ്ഥാനത്തുണ്ട്.
കൗണ്ടെ ഹെഡറില്‍ ബാഴ്സ
രണ്ടാം പകുതിയില്‍ രണ്ട് ഹെഡര്‍ ഗോള്‍നേടിയ ജൂള്‍സ് കൗണ്ടെയുടെ മികവില്‍ എഫ്സി ബാഴ്സലോണ 2-1ന് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചു. 21-ാം മിനിറ്റിലെ ഗോളില്‍ ജര്‍മന്‍ ക്ലബ് 1-0ന്റെ ലീഡുമായാണ് ആദ്യപകുതി അവസാനിപ്പിച്ചത്. എന്നാല്‍, 50, 53 മിനിറ്റുകളില്‍ കൗണ്ടെ വലകുലുക്കിയതോടെ ബാഴ്സയ്ക്കു തിരിച്ചുവരവ് ജയം.
കാളിന്റെ ബയേണ്‍, ചെല്‍സി വീണു
കൗമാരക്കാരന് ലെനാര്‍ട്ട് കാള്‍ ഗോള്‍ നേടി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ച മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് 3-1ന് പോര്‍ച്ചുഗലില്‍നിന്നുള്ള സ്പോര്‍ട്ടിംഗ് സിപിയെ തോല്‍പ്പിച്ചു. 69-ാം മിനിറ്റിലായിരുന്നു കാളിന്റെ ഗോള്‍.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ തുടര്‍ച്ചയായുള്ള മൂന്നു മത്സരങ്ങളില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് 17 വര്‍ഷവും 291 ദിനവുമുള്ള കാള്‍ നേടി.
ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്ക് എവേ പോരാട്ടത്തില്‍ തോല്‍വി. ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്ത 2-1ന് ചെല്‍സിയെ വീഴ്ത്തി. അതേസമയം, ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ 3-0ന് സ്ലാവിയ പ്രാഗിനെയും അത്ലറ്റിക്കോ മാഡ്രിഡ് 3-2ന് പിഎസ് വി ഐന്തോവനെയും തോല്‍പ്പിച്ചു.
Sports
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ എഫ്സിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇറ്റാലിയൻ ടീമായ ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഡൊമിനിക്ക് ഷോബോസ്ലായ് ആണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
വിജയത്തോടെ ലിവർപൂളിന് പ്രാഥമിക റൗണ്ടിൽ 12 പോയിന്റായി. ആദ്യ റൗണ്ടിലെ പോയിന്റ് ടേബിളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ.
Sports
ഏഥൻസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കുകളില്‍ രണ്ടാം സ്ഥാനം കുറിച്ച് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. ആറ് മിനിറ്റ് 42 സെക്കന്‍ഡിനിടെ മൂന്നു ഗോള്‍ എതിര് പോസ്റ്റില്‍ നിക്ഷേപിച്ചാണ് എംബപ്പെ ചരിത്രത്താളില്‍ ഇടംനേടിയത്.
22, 24, 29 മിനിറ്റുകളിലായിരുന്നു റിക്കാര്‍ഡ് ബുക്കിലേക്കുള്ള ഫ്രഞ്ച് താരത്തിന്റെ ഹാട്രിക്. ഗ്രീക്ക് ക്ലബ്ബായ ഒളിമ്പ്യാകസായിരുന്നു എതിരാളികള്‍. മത്സരത്തില്‍ റയല്‍ മാഡ്രിഡ് 4-3നു ജയം സ്വന്തമാക്കി. റയലിന്റെ നാലാം ഗോളും (59-ാം മിനിറ്റ്) എംബപ്പെയുടെ വകയായിരുന്നു എന്നതും ശ്രദ്ധേയം.
എംബപ്പെ = റൊണാള്‍ഡോ
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ റയല്‍ മാഡ്രിഡിനായി ഒരു മത്സരത്തില്‍ നാല് ഗോള്‍ നേടുന്ന രണ്ടാമതു മാത്രം കളിക്കാരനായി എംബപ്പെ. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുമ്പ് (2015ല്‍ മാള്മോയ്ക്ക് എതിരേ) ഈ നേട്ടത്തിലെത്തിയത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയാണ് ഒന്നാമത്; ആറ് മിനിറ്റ് 12 സെക്കന്‍ഡ്.
പീരങ്കി ശബ്ദിച്ചു...
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സി തങ്ങളുടെ ആധികാരികത തുടരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഹോം ഗ്രൗണ്ടില്‍വച്ച് പീരങ്കിപ്പട 3-1ന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി. ഇതോടെ 2025-26 സീസണില്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ തോല്‍വി ഇല്ലാത്ത ഏകടീമായി ആഴ്സണല്‍ മാറി. 2005-06 സീസണിനുശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളും ആഴ്സണല്‍ ജയിക്കുന്നതെന്നതും ശ്രദ്ധേയം.
ചാമ്പ്യന്‍സ് ജയം
പാരീസ്: വിറ്റിഞ്ഞയുടെ ഹാട്രിക്കിലൂടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ഹോം മത്സരത്തില്‍ 5-3ന് ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സുപുറിനെ കീഴടക്കി. നിലവിലെ ഫൈനലിസ്റ്റുകളായ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന് എവേ പോരാട്ടത്തില്‍ സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡിനോട് 2-1നു പരാജയപ്പെട്ടു. സീസണില്‍ ഇന്ററിന്റെ ആദ്യ തോല്‍വിയാണ്.
15 പോയിന്റുമായി ആഴ്സണല്‍ ഒന്നാമതുണ്ട്. 12 പോയിന്റ് വീതമുള്ള പിഎസ്ജി, ബയേണ്‍ മ്യൂണിക്, ഇന്റര്‍ മിലാന്, റയല്‍ മാഡ്രിഡ് ടീമുകളാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Sports
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ ലിവര്‍പൂള്‍ എഫ്സിക്കു സന്താപകാലം. തോല്‍വികളില്‍നിന്നു തോല്വികളിലേക്കുള്ള നാണക്കേടിലാണ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാര്. യുവേഫ ചാമ്പ്യന്‍സ് ലീഗ് അഞ്ചാം റൗണ്ടില്‍ സ്വന്തം തട്ടകമായ ആന്ഫീല്ഡില്വച്ചാണ് ഏറ്റവും ഒടുവില്‍ ലിവര്‍പൂള്‍ പരാജയപ്പെട്ടത്.അതും ഡച്ച് ക്ലബ്ബായ പിഎസ് വി ഐന്തോവനോട് 4-1ന്.
2025-26 സീസണിന്റെ തുടക്കത്തില്‍ വിവിധ പോരാട്ടങ്ങളിലായി തുടര്‍ച്ചയായി ഏഴ് ജയം നേടിയശേഷമാണ് അര്‍നെ സ്ലോട്ട് പരിശീലിപ്പിക്കുന്ന ലിവര്‍പൂള്‍ തലകുത്തി വീണത്. ഇതോടെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് സ്ലോട്ടിനെ നീക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ (1-0) കീഴടക്കിയവരാണ് ലിവര്‍പൂള്‍ എന്നതും ശ്രദ്ധേയം.
12 മത്സരം, 9 തോല്‍വി
ഐന്തോവനോടും പരാജയപ്പെട്ടതോടെ, വിവിധ പോരാട്ടങ്ങളിലായി അവസാനം കളിച്ച 12 മത്സരങ്ങളില്‍ ഒമ്പതിലും ലിവര്‍പൂളിനു തോല്‍വി പിണഞ്ഞു. കഴിഞ്ഞ 71 വര്‍ഷത്തിനിടയിലെ ഏറ്റവും ദയനീയമായ അവസ്ഥ.
1953-54നുശേഷം ആദ്യമായാണ് 12 മത്സരത്തിനിടെ ഒമ്പത് എണ്ണത്തില്‍ ചെമ്പട പരാജയപ്പെടുന്നതെന്നതാണ് ചരിത്രം. 1953നുശേഷം ആദ്യമായി തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ മൂന്നു ഗോള്‍ വ്യത്യാസത്തില്‍ പരാജയപ്പെട്ടതിന്റെ നാണക്കേടും ലിവര്‍പൂളിനു വന്നുചേര്‍ന്നു. 1992നുശേഷം ആദ്യമായാണ് തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ 3+ ഗോള്‍ വഴങ്ങുന്നത്.
ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ അഞ്ച് മത്സരങ്ങളില്‍ മൂന്നു ജയവും രണ്ട് തോല്‍വിയുമായി ഒമ്പത് പോയിന്റോടെ 13-ാം സ്ഥാനത്താണ് ലിവര്‍പൂള്‍. ചാമ്പ്യന്‍സ് ലീഗിലെ രണ്ട് തോല്‍വിയും സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലാണ്.
Sports
പാരീസ്/ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലീഗ് കപ്പുകളിലായി അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ട ലിവര്‍പൂള്‍ എഫ്സി, യുവേഫ ചാമ്പ്യന്‍സ് ലീഗ് നാലാം റൗണ്ടില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ കീഴ്മേല്‍മറിച്ചു. ഇംഗ്ലണ്ടിലെ മോശംഫോമില് ലിവര്‍പൂള്‍ വിമര്‍ശനം കേള്‍ക്കുന്നതിനിടെയാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനായി ആന്‍ഫീല്‍ഡില്‍ എത്തിയത്.
61-ാം മിനിറ്റില്‍ അലെസ്കിസ് മക് അലിസ്റ്റര്‍ നേടിയ ഹെഡര്‍ ഗോളില്‍ 1-0നായിരുന്നു ലിവര്‍പൂളിന്റെ ജയം. ലിവര്‍പൂളില്‍നിന്ന് ഈ സീസണിന്റെ തുടക്കത്തില്‍ റയലിലെത്തിയ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡിന്റെ, ആന്‍ഫീല്‍ഡിലേക്കുള്ള മടക്കം അതോടെ നിരാശയുടേതായി. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. അതേസമയം, തുടര്‍ച്ചയായ മൂന്നു ജയത്തിനുശേഷം റയല്‍ മാഡ്രിഡിന്റെ ആദ്യ തോല്‍വിയും.
പിഎസ്ജി 1-2 ബയേണ്‍
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നെ അവരുടെ തട്ടകത്തില്വച്ചുതന്നെ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക് കീഴടക്കി. രണ്ടാംപകുതി മുഴുവന്‍ 10 പേരുമായാണ് ബയേണ്‍ പിടിച്ചുനിന്നതെന്നതും ശ്രദ്ധേയം. ലൂയിസ് ഡിയസിന്റെ ഇരട്ട ഗോള്‍ (4’, 32’) ആദ്യ 35 മിനിറ്റിനുള്ളില്‍ ബയേണിനു 2-0ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+7’) ലൂയിസ് ഡിയസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്ത്. അതോടെ ബയേണിന്റെ അംഗബലം 10 ആയി. ജാവൊ നെവെസ് 74-ാം മിനിറ്റില്‍ പിഎസ്ജിക്കായി ഒരു ഗോള്‍ മടക്കി. എങ്കിലും ബയേണിന്റെ ചെറുത്തുനില്‍പ്പ് ഭേദിച്ച് സമനിലയിലെത്താന്‍ പിഎസ്ജിക്കു സാധിച്ചില്ല. ബയേണിന്റെ തുടര്‍ച്ചയായ നാലം ജയമാണ്.
ഗണ്ണേഴ്സ്, അത്ലറ്റിക്കോ
എവേ പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ 3-0ന് സാവിയ പ്ലാഗിനെ തോല്‍പ്പിച്ചു. മികേല്‍ മെറിനൊയുടെ (46’, 68’) ഇരട്ട ഗോളും ബുകായൊ സാക്കയുടെ (32’) പെനാല്‍റ്റി ഗോളുമാണ് ഗണ്ണേഴ്സിന് തുടര്‍ച്ചയായ നാലാം ജയമൊരുക്കിയത്.
ഹോം ഗ്രൗണ്ടില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് യൂണിയന് സെന്റ് ഗില്ലോസിനെ തോല്‍പ്പിച്ചു. ജൂലിയന്‍ ആല്‍വരസ് (39’), കോനര്‍ ഗല്ലഗര്‍ (72’), മാര്‍ക്കോസ് ലോറെന്റ് (90+6’) എന്നിവരാണ് അത്ലറ്റിക്കോയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.
മറ്റു മത്സരങ്ങളില്‍ എഎസ് മൊണാക്കോ 1-0ന് ഗ്ലിംറ്റിനെയും ടോട്ടന്‍ഹാം 4-0ന് കോപ്പെന്ഹെഗനെയും തോല്‍പ്പിച്ചു. യുവന്റസും സ്പോര്‍ട്ടിംഗും 1-1ന് സമനിലയില്‍ പിരിഞ്ഞു.
നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 12 പോയിന്റുമായി ബയേണ്‍ മ്യൂണിക്കും ആഴ്സണലുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
Sports
മാഡ്രിഡ്/മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണ് ലീഗ് റൗണ്ടില്‍ വമ്പന്‍ ടീമുകളായ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്, ചെല്‍സി ജയം സ്വന്തമാക്കി. ലിവര്‍പൂള്‍ എവേ പോരാട്ടത്തില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫറര്ട്ടിനെ 5-1നു തകര്‍ത്തു.
ചെല്‍സി 5-1ന് അയാക്സ് ആംസ്റ്റര്‍ഡാമിനെ തകര്‍ത്തപ്പോള്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് 4-0ന് ക്ലബ് ബ്രൂഷിനെ കീഴടക്കി. റയല്‍ മാഡ്രിഡ് ജൂഡ് ബെല്ലിങ്ഗം നേടിയ ഗോളിന്റെ ബലത്തില്‍ 1-0ന് ഇറ്റാലിയന്‍ സംഘമായ യുവന്റസിനെ തോൽപ്പിച്ചു.